A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

12-ാമത് സീറോ മലങ്കര കത്തോലിക്കാ ഫാമിലി കണ്‍വെന്‍ഷന്‍ സമാപിച്ചു - ഡോ.ജോര്‍ജ് എം. കാക്കനാട്

കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സീറോ മലങ്കര കത്തോലിക്കാ ഫാമിലി കണ്‍വെന്‍ഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിര്‍ഭരമായ പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയോടും സമാപന സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന കണ്‍വെന്‍ഷന്‍ അവസാനിച്ചത്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി എത്തിയ വൈദികരും സമര്‍പ്പിതരും അനേകം വിശ്വാസികളും സഭയിലെ പിതാക്കന്മാരോടൊപ്പം ഒത്തുചേര്‍ന്നപ്പോള്‍, ഈ സമാപന സമ്മേളനം വിശ്വാസത്തിന്‍റെയും കൂട്ടായ്മയുടെയും പ്രേക്ഷിത ചൈതന്യത്തിന്‍റെയും മഹത്തായ സാക്ഷ്യമായി മാറി.

നാല് നാള്‍ നീണ്ടുനിന്ന പ്രാര്‍ത്ഥനകള്‍ക്കും ആരാധനയ്ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും നവീകരണത്തിനും ദൈവത്തിന് നന്ദിയര്‍പ്പിച്ചു കൊണ്ട് വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. സീറോമലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതിയ ശുശ്രൂഷകള്‍, തോമാശ്ലീഹായിലൂടെ ഭാരതത്തിന് ലഭിച്ച വിശ്വാസത്തിന്‍റെ പ്രേക്ഷിത ചൈതന്യത്തെ വീണ്ടും ജ്വലിപ്പിച്ചു.

നിങ്ങള്‍ പോയി സകല ജനങ്ങളെയും ശിഷ്യപ്പെടുത്തുവിന്‍ എന്ന് പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍, ക്രിസ്തുവിന്‍റെ വലിയ പ്രേക്ഷിത ദൗത്യത്തെക്കുറിച്ച് അഭിവന്ദ്യ മാത്യൂസ് മാര്‍ പക്കോമിയോസ് പിതാവ് പ്രസംഗിച്ചു. സഭയില്‍ അംഗമായിരിക്കുക എന്നതിലുപരി, ഓരോ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയും സജീവമായ ഒരു മിഷനറി ശിഷ്യനാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. സഭയുടെ ദൗത്യം ഇടവക അതിരുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല; അത് വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കണം. സുവിശേഷത്തിന്‍റെ ആനന്ദംچഎന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട്, വാക്കുകളേക്കാള്‍ ഉപരി സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തു.

പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ശില്പിയായ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ കാഴ്ചപ്പാട് അനുസ്മരിച്ച പിതാവ്, വിശുദ്ധിയിലും ഐക്യത്തിലും സുവിശേഷവല്‍ക്കരണത്തിലും അധിഷ്ഠിതമായ ഒരു സഭയെ പടുത്തുയര്‍ത്താന്‍ ഓരോ കുടുംബത്തോടും ആഹ്വാനം ചെയ്തു. കണ്‍വെന്‍ഷന്‍റെ യഥാര്‍ത്ഥ വിജയം അതിലെ പങ്കാളിത്തത്തിലോ പരിപാടികളുടെ മികവിലോ അല്ല, മറിച്ച് തിരികെ പോകുന്ന ഓരോ വ്യക്തിയും പുതുക്കപ്പെട്ട ശിഷ്യന്മാരായി ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ടോ എന്നതിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞാണ് ബിഷപ്പ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്. സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ ബസേലിയോസ് കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവാ വീഡിയോ സന്ദേശം അയച്ചു. കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രയത്നിച്ച അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, വൈദികര്‍, സമര്‍പ്പിതര്‍, സംഘാടകര്‍, വോളന്‍റിയര്‍മാര്‍, സ്പോണ്‍സര്‍മാര്‍, വിശ്വാസികള്‍ എന്നിവരെയും ബാവ അനുമോദിച്ചു. ഈ കണ്‍വെന്‍ഷന്‍ വ്യക്തികളെ ശക്തീകരിക്കുകയും, കുടുംബങ്ങളെ പുതുക്കുകയും, ഇടവക സമൂഹങ്ങളെ ചൈതന്യവത്താക്കുകയും, സഭയുടെ ഐക്യം ദൃഢമാക്കുകയും ചെയ്ത ഒരു വലിയ സാക്ഷ്യമാണെന്ന് ബാവ പറഞ്ഞു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും സാങ്കേതികവിദ്യകളും വേഗത്തില്‍ വളരുന്ന ഈ കാലഘട്ടത്തില്‍ ഓരോ മനുഷ്യന്‍റെയും അന്തസ്സ് സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബാവ സംസാരിച്ചു. ഓരോ വ്യക്തിയിലുമുള്ള ദൈവീക അന്തസ്സിനെ അംഗീകരിക്കുന്നതിലാണ് യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം ആരംഭിക്കുന്നത്. തന്‍റെ മെത്രാഭിഷേകത്തിന്‍റെ സില്‍വര്‍ ജൂബിലി വേളയിലാണ് ഈ കണ്‍വെന്‍ഷന്‍ നടക്കുന്നത് എന്നത് ബാവ പ്രത്യേകമായി അനുസ്മരിച്ചു. തന്‍റെ ആദ്യത്തെ എപ്പിസ്കോപ്പല്‍ ദൗത്യം വടക്കേ അമേരിക്കയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിട്ടായിരുന്നുവെന്നും, അന്നുമുതല്‍ വിശ്വാസികള്‍ നല്‍കിയ സ്നേഹവും പ്രാര്‍ത്ഥനയുമാണ് തന്നെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തിയതെന്നും ബാവ കൃതജ്ഞതയോടെ ഓര്‍ത്തു. സഭയെ നയിക്കാനും, പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കരുതാനുമുള്ള തന്‍റെ ദൗത്യത്തില്‍ തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്ന് ബാവ അഭ്യര്‍ത്ഥിച്ചു.

സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത നന്ദിയര്‍പ്പിച്ചു സംസാരിച്ചു. രണ്ടുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ താണ്ടി എത്തിയത് ക്രിസ്തുവിനോടുള്ള സ്നേഹവും തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസ പാരമ്പര്യവും കൊണ്ടാണെന്ന് പിതാവ് പറഞ്ഞു. മെത്രാഭിഷേകത്തിന്‍റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ക്ലിമീസ് ബാവയ്ക്ക് കണ്‍വന്‍ഷന്‍ ഒന്നുചേര്‍ന്ന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച വൈദികര്‍, സമര്‍പ്പിതര്‍, ഗായകസംഘം, വോളന്‍റിയര്‍മാര്‍, സംഘാടകര്‍ തുടങ്ങിയ എല്ലാവര്‍ക്കും പിതാവ് നന്ദി രേഖപ്പെടുത്തി.

അല്‍മായരെ പ്രതിനിധീകരിച്ച് ജോര്‍ജ് കെ. ജെയിംസ്, മലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് ജോയല്‍ എബ്രഹാം, മലങ്കര കത്തോലിക്ക ചില്‍ഡ്രന്‍സ് ലീഗ് പ്രസിഡന്‍റ് ടി. സാവിയോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

2019 February