
Back to Home
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയും 359 പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 300 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1200ലധികം പേരെ കാണാനില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പുറപ്പെട്ട 288 പേരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, അപ്രതീക്ഷിതമായ അപകടകാരണം ഹിമവിസ്ഫോടനമാണെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തി.
ഹിമപാളി പൊട്ടിവീണത് വന്‍ ദുരന്തത്തിന് കാരണമായെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. തിബത്തന്‍ പര്‍വ്വതനിരകളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നാണ് ദുരന്തത്തിന്റെ തുടക്കമെന്നാണ് നിഗമനം.
അപ്രതീക്ഷിതമായി എത്തിയ മിന്നല്‍ പ്രളയത്തില്‍ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. നേപ്പാള്‍ ടൂറിസം ബോര്‍ഡ് നല്കിയ വിവരങ്ങള്‍ അനുസരിച്ച് ആകെ 1200ലധികം വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റന്‍ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടര്‍ന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നത്.
