A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഫിയാക്കൊനാ മത സ്വാതന്ത്ര്യസമ്മേളനം നടന്നു; ഡോ. ബാബു വര്‍ഗീസിനും സിജു തോമസിനും പുരസ്കാരം

വിര്‍ജീനിയ: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍, പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണങ്ങളും ഭീഷണികളും, മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗം, വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ.) നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ എന്നിവയില്‍ ഫിയാക്കൊനാ മതസ്വാതന്ത്ര്യ ദേശീയ സമ്മേളനം 2026 ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ ക്രൈസ്തവ സഭകളെയും സംഘടനകളെയും ഒരുമിപ്പിച്ച് മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (ഫിയാക്കൊനാ) സംഘടിപ്പിച്ച സമ്മേളനം ഓഗസ്റ്റ് എട്ടിന് വിര്‍ജീനിയയിലെ ആഷ്ബേണില്‍ നടന്നു. സഭാ നേതാക്കള്‍, പാസ്റ്റര്‍മാര്‍, മതസ്വാതന്ത്ര്യ പ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍, സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍, പ്രാര്‍ഥനായോഗങ്ങളും ആരാധനകളും തടസ്സപ്പെടുത്തല്‍, വിശ്വാസികളെ ഭീഷണിപ്പെടുത്തല്‍, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഉപയോഗിച്ച് പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കുമെതിരേ കേസെടുക്കുന്നതായുള്ള പരാതികള്‍ എന്നിവയില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങളും ഭീഷണികളും വിവേചനപരമായ സമീപനങ്ങളും രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്ന് സമ്മേളനം വിലയിരുത്തി. എഫ്.സി.ആര്‍.എ. രജിസ്ട്രേഷന്‍ റദ്ദാകുകയോ പുതുക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വിദേശ സംഭാവന ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കളുടെയും മറ്റ് ആസ്തികളുടെയും നിയന്ത്രണം സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രത്യേക സംവിധാനത്തിന്‍റെ കീഴിലാക്കാന്‍ വഴിയൊരുക്കുന്ന നിര്‍ദേശങ്ങള്‍ സമ്മേളനം പ്രത്യേകം ചര്‍ച്ച ചെയ്തു. സഭകളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളെയും ആരാധനാലയങ്ങളെയും ബാധിക്കാനിടയുള്ള ഇത്തരം വ്യവസ്ഥകള്‍ ക്രൈസ്തവ സമൂഹത്തില്‍ ഗൗരവമായ ആശങ്ക സൃഷ്ടിക്കുന്നതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വിദേശ സംഭാവനകളുടെ വിനിയോഗത്തില്‍ സുതാര്യതയും സാമ്പത്തിക ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഫിയാക്കൊനാ അംഗീകരിക്കുന്നു. എന്നാല്‍ അതിന്‍റെ പേരില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സഭകള്‍ക്കുംക്രൈസ്തവ വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും അനാവശ്യമായ നിയന്ത്രണങ്ങളോ പ്രതിസന്ധികളോ ഉണ്ടാകരുത്. നിയമം നടപ്പാക്കുന്നതില്‍ നീതിപൂര്‍വമായ നടപടിക്രമവും സമയബന്ധിതമായ തീരുമാനങ്ങളും ഫലപ്രദമായ അപ്പീല്‍ സംവിധാനവും ഉറപ്പാക്കണമെന്നും മതത്തിന്‍റെ പേരിലുള്ള വിവേചനത്തിനോ ഏകപക്ഷീയ നടപടികള്‍ക്കോ അവസരമുണ്ടാകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എഫ്.സി.ആര്‍.എ. ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രൈസ്തവ സമൂഹം ഉയര്‍ത്തുന്ന ആശങ്കകള്‍ ബന്ധപ്പെട്ട അധികാരികളുടെയും നയരൂപീകരണ കേന്ദ്രങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനും, സഭകളുടെ മതസ്വാതന്ത്ര്യവും സ്വത്തവകാശവും നിയമാനുസൃതമായ മതജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംരക്ഷിക്കപ്പെടുന്നതിനാവശ്യമായ മാറ്റങ്ങള്‍ക്കായി തുടര്‍ന്നും ഇടപെടാനും ഫിയാക്കൊനാ തീരുമാനിച്ചു. ഡോ. ബാബു വര്‍ഗീസിനും സിജു തോമസിനും മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം നല്‍കി.

സമ്മേളനത്തോടനുബന്ധിച്ച് മതസ്വാതന്ത്ര്യത്തിനും പീഡനം നേരിടുന്ന ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോ. ബാബു വര്‍ഗീസിനും എ. ഡി.എഫ്. ഇന്ത്യ ദേശീയ ഡയറക്ടര്‍ സിജു തോമസിനും ഫിയാക്കൊനാ മതസ്വാതന്ത്ര്യ ചാമ്പ്യന്‍ പുരസ്കാരം 2026 സമ്മാനിച്ചു. മുംബൈയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനും ചരിത്രകാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനും ബൈബിള്‍ അധ്യാപകനുമായ ഡോ.ബാബു വര്‍ഗീസിനെ, മൂന്നു പതിറ്റാണ്ടിലേറെയായി ക്രൈസ്തവ പീഡനവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആദരിച്ചത്. ലെറ്റ് ദേര്‍ ബി ഇന്ത്യ, ബേണ്‍റ്റ് എലൈവ് എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയ കൃതികളാണ്. അദ്ദേഹത്തിന്‍റെ രചനകളെ ആസ്പദമാക്കി നാല് ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചലച്ചിത്രമായ ഗവാഹ് ഓഗസ്റ്റ് 29ന് ന്യൂയോര്‍ക്കില്‍ ലോക പ്രീമിയര്‍ നടത്തും.

സിജു തോമസിനെ മതസ്വാതന്ത്ര്യ സംരക്ഷണത്തിനും പീഡനം നേരിടുന്ന ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടങ്ങളിലെ നേതൃത്വത്തിനുമാണ് ആദരിച്ചത്. സമ്മേളനത്തില്‍ അവതരിപ്പിച്ച വിവരങ്ങള്‍ പ്രകാരം, അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ എ. ഡി.എഫ്. ഇന്ത്യ 200ലധികം കേസുകളില്‍ അനുകൂല കോടതി വിധികള്‍ നേടുകയും, ഏകദേശം 3,400 ക്രൈസ്തവരുടെ മോചനത്തിന് സഹായിക്കുകയും, 1,100ലധികം ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും സഭാ നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും പരിശീലനം നല്‍കിയതായും സമ്മേളനത്തില്‍ അറിയിച്ചു.

അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്കൂള്‍സ് ഇന്‍റര്‍നാഷണല്‍ വൈസ് പ്രസിഡന്‍റ് മൈക്ക് എപ്പ്, ട്രാക്ട് ലീഗ് ഡയറക്ടര്‍ ഫില്‍ ബോണ്ടെസ്മ എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കാലിഫോര്‍ണിയ, മിഷിഗണ്‍, ഒക്ലഹോമ, കൊളറാഡോ, വാഷിംഗ്ടണ്‍ ഡി.സി., വിര്‍ജീനിയ, പെന്‍സില്‍വേനിയ, ഇല്ലിനോയിസ്, ഫ്ലോറിഡ എന്നിവിടങ്ങളില്‍നിന്നായി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നും ബ്രിട്ടനില്‍നിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യം സമ്മേളനത്തിന് അന്താരാഷ്ട്ര സ്വഭാവം നല്‍കി. വിര്‍ജീനിയ പത്താം കോണ്‍ഗ്രസ് മണ്ഡലത്തിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവ് ബെക്വിത്ത്, വിര്‍ജീനിയയിലെ റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് ക്ലാന്‍സി, സിജു തോമസ്, ഡോ.കെ.ബാബു വര്‍ഗീസ്, റവ. മനോ ഡാനിയേല്‍ തുടങ്ങിയവര്‍ മുഖ്യ പ്രാസംഗികരായിരുന്നു. ഫിയാക്കൊനാ പ്രസിഡന്‍റ് ബിമല്‍ ജോണ്‍, സാം തോമസ്, പാസ്റ്റര്‍ റൂഫസ് ബിമനപ്പള്ളില്‍, സ്റ്റാന്‍ലി ജോര്‍ജ്, നിക്സണ്‍ ജോര്‍ജ്, പാസ്റ്റര്‍ മാര്‍ക്ക് ഹാവോകിപ്, വിജയേന്ദര്‍ ഡോമ എന്നിവരുള്‍പ്പെടെയുള്ള സംഘടനാ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. ബ്രദര്‍ യേശുദാസ് പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു.

2019 February