Back to Home
ഒരു മില്യണിലേറെ ഇന്ത്യക്കാര്‍ തൊഴിലധിഷ്ഠിത കുടിയേറ്റത്തിനു (ഇബി1, 2, 3) വേണ്ടി കാത്തു നില്പുണ്ടെന്നു യുഎസ് കുടിയേറ്റ വകുപ്പിന്റെ (യുഎസ്സിഐഎസ്) കണക്കുകള്‍ കാണിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള മികച്ച സാങ്കേതിക വിദഗ്ധര്‍ എത്ര പതിറ്റാണ്ടുകള്‍ കാത്തു നിന്നാണ് ഗ്രീന്‍ കാര്‍ഡ് നേടുകയെന്നു അതു വ്യക്തമാക്കുന്നു.
പ്രധാന കാരണം ഓരോ രാജ്യത്തിനും വച്ചിട്ടുള്ള പരിധിയാണ്. 'ഫോബ്സ്' മാസിക പറയുന്നത് 1.2 മില്യണ്‍ ഇന്ത്യക്കാര്‍ ഗ്രീന്‍ കാര്‍ഡ് കാത്തുനില്പുണ്ടെന്നാണ്. അതില്‍ ആശ്രിതരുമുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഇവര്‍ക്കെല്ലാം ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ 195 വര്‍ഷം വേണം. കാരണം ഇന്ത്യാക്കാര്‍ക്ക് ഒരു വര്‍ഷം നല്കുന്ന പരമാവധി ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം 9200 ആണ്.
ചെറിയ രാജ്യങ്ങള്‍ക്കും ഇന്ത്യ ചൈന പോലുള്ള രാജ്യങ്ങള്‍ക്കും ഇത് തുല്യമാണ്. കണ്ട്രി ക്വാട്ട ഒഴിവാക്കിയാല്‍ കാത്തു നില്ക്കുന്നവരുടെ എണ്ണം കുറയും. പക്ഷെ അതിനുള്ള ശ്രമം എങ്ങും എത്തിയിട്ടില്ല.
ഇബി1 എന്ന ഒന്നാം പരിഗണന വിഭാഗത്തില്‍ മൊത്തം 143,497 ഇന്ത്യക്കാര്‍ കാത്തു നില്പുണ്ട്. അതില്‍ 92,248 ആശ്രിതര്‍. 51,249 പ്രിന്‍സിപ്പല്‍ അപേക്ഷകര്‍. അസാധാരണ കഴിവുള്ള തൊഴിലാളികള്‍, മികച്ച പ്രൊഫസര്‍മാര്‍, ഗവേഷകര്‍, മള്‍ട്ടിനാഷണല്‍ എക്സിക്യൂട്ടീവുകള്‍ അല്ലെങ്കില്‍ മാനേജര്‍മാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍.
ഇബി 2 വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ അപേക്ഷകര്‍ 419,392. ആശ്രിതര്‍ 419,392. മൊത്തം 838,784 ഇന്ത്യക്കാര്‍ കാത്തു നില്ക്കുന്നു. ഉന്നത ബിരുദം നേടിയ പ്രൊഫഷണലുകളും ശാസ്ത്രം, കലകള്‍ അല്ലെങ്കില്‍ ബിസിനസ്സ് എന്നിവയില്‍ അസാധാരണ കഴിവുള്ള വ്യക്തികളും ആണ് ഈ വിഭാഗത്തില്‍ അപേക്ഷിക്കുക. ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളില്‍ 240,000 അല്ലെങ്കില്‍ 40% വര്‍ദ്ധന ഈ വിഭാഗത്തിലുണ്ടായി.
മൂന്നാം വിഭാഗത്തില്‍ (ഇബി 3) 138,581 പേരുടെ അപേക്ഷകള്‍ തീര്‍പ്പായിട്ടില്ല. ബിരുദമുള്ള സ്കില്‍ഡ് തൊഴിലാളികളും മറ്റും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
സാമ്പത്തിക വര്‍ഷം 2030 ആവുമ്പോഴേക്കും മൂന്നു വിഭാഗങ്ങളിലുമായി 2,195,795 ഇന്ത്യക്കാരുടെ അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ടാവുമെന്നു കോണ്‍ഗ്രഷണല്‍ റിസേര്‍ച് സര്‍വീസിനെ ഉദ്ധരിച്ചു ഫോബ്സ് പറഞ്ഞു. ഇവയെല്ലാം തീര്‍പ്പാക്കാന്‍ 195 വര്‍ഷം വേണ്ടി വരും.
രാജ്യങ്ങള്‍ക്കു പരിധി വച്ചിട്ടുള്ളതിനാല്‍ 2015ല്‍ വെറും 7,820 ഇന്ത്യക്കാര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് കിട്ടിയത്. പതിനായിരക്കണക്കിന് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു.
ദീര്‍ഘകാല കാത്തിരിപ്പു അവസാനിപ്പിക്കാന്‍ 2022ല്‍ കൊണ്ടുവന്ന പരിഷകരണ ശ്രമം സെനറ്റില്‍ റിപ്പബ്ലിക്കന്‍ ചാള്‍സ് ഗ്രാസ്ലിയും മിച് മക്കോണലും കൂടി തകര്‍ത്തു.