
Back to Home

മുംബൈ: റഷ്യന്‍ ഉത്പന്നങ്ങള്‍ക്കെതിരെ 500 ശതമാനം താരിഫ് ചുമത്താനുള്ള നീക്കവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യക്കെതിരായ ഉപരോധ നിയമം 2025 എന്ന ബില്‍ അവതരിപ്പിക്കാന്‍ ട്രംപ് അനുമതി നല്‍കിയതായി യു.എസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം അറിയിച്ചു. അടുത്ത ആഴ്ച ബില്ലില്‍ വോട്ടെടുപ്പ് നടക്കുമെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചു.
മാസങ്ങളായി ബില്‍ തയാറാക്കുന്ന ശ്രമത്തിലായിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ വിട്ടുവീഴ്ചക്ക് തയാറാകുമ്പോഴും റഷ്യ ചര്‍ച്ച ചെയ്ത് വൈകിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. യുക്രെയ്നില്‍ ചോരപ്പുഴ ഒഴുക്കുന്ന റഷ്യയുടെ എണ്ണ തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഇന്ത്യക്കെതിരെയും ചൈനക്കെതിരെയും ബ്രസീലിനെതിരെയും കൂടുതല്‍ താരിഫ് ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്നതാണ് ബില്ലെന്നും സൗത്ത് കരോലിനയില്‍നിന്നുള്ള സെനറ്ററായ ഗ്രഹാം വ്യക്തമാക്കി.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ നികുതി ചുമത്തുന്ന നിര്‍ദേശവും ബില്ലിലുണ്ട്. റഷ്യയുടെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുകയാണ് ഉപരോധവും താരിഫും പ്രഖ്യാപിക്കുന്നതിലൂടെ യു.എസിന്‍റെ നീക്കം. യുദ്ധത്തിന് റഷ്യ പണം കണ്ടെത്തുന്നത് എണ്ണ വില്‍പനയിലൂടെയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
യു.എസില്‍ ഇറക്കുമതി ചെയ്യുന്ന റഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 500 ശതമാനം നികുതി ചുമത്താനുള്ള നിര്‍ദേശമാണ് ബില്‍ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. റഷ്യന്‍ കമ്പനികള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും. 2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം തുടങ്ങിയത്. നാലു വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ നവംബറിലാണ് ഊര്‍ജിതമായത്.
